അഴിമതിക്കഥകള്‍ നിങ്ങള്‍ക്കും പ്രസിദ്ധീകരിക്കാം അഴിമതിക്കഥകള്‍ നിങ്ങള്‍ക്കും പ്രസിദ്ധീകരിക്കാം POST

Name

Email *

Message *

Friday 26 November 2010

അഴിമതിയെക്കുറിച്ച് വീണ്ടും

അഴിമതിയെക്കുറിച്ച് വീണ്ടും

വി.ശാന്തകുമാര്‍


അഴിമതിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഒരു ടെലിവിഷന്‍ ചാനല്‍ നടത്തിയ പരിപാടിയില്‍ പങ്കെടുക്കാന്‍ ഇടയായി. അപ്പോഴാണ് അഴിമതിയെക്കുറിച്ച് നമ്മുടെ നാട്ടിലെ ബുദ്ധിജീവികളും സാധാരണക്കാരും പുലര്‍ത്തുന്ന ചില അബദ്ധധാരണകള്‍ മനസ്സിലായത്. ഇത്തരം ചില 'തെറ്റിധാരണകള്‍' തന്നെയാകട്ടെ ഈ ലേഖനത്തിന്റെ വിഷയം. അവ ഒരു ചോദ്യോത്തര രീതിയില്‍ കൈകാര്യം ചെയ്യാം.

1) അഴിമതി നടത്തുന്നതുകൊണ്ട് സാമ്പത്തിക വളര്‍ച്ച കുറയുമോ?

സാമ്പത്തിക വളര്‍ച്ചയും അല്ലെങ്കില്‍ കാര്യക്ഷമതയും അഴിമതിയും തമ്മിലുള്ള ബന്ധം വളരെ സങ്കീര്‍ണ്ണമാണ്. നമ്മള്‍ സാധാരണ അര്‍ത്ഥത്തില്‍ കാണുന്ന തരത്തിലുള്ള അഴിമതി ഇല്ലെങ്കിലും സാമ്പത്തിക വളര്‍ച്ച കുറയാനിടയുണ്ട്. ചില സാഹചര്യങ്ങളില്‍ 'അഴിമതി' സാമ്പത്തിക വളര്‍ച്ചയെ സഹായിക്കാറുമുണ്ട്.

സാമ്പത്തിക വളര്‍ച്ചയുടെ അടിത്തറ ഇടപാടുകളാണ്. ചില സാഹചര്യങ്ങളില്‍ ഇടപാടുകള്‍ കുറഞ്ഞിരിക്കും. 'ഞങ്ങള്‍ ഉള്ളതുകൊണ്ട് കഴിഞ്ഞുകൂടിക്കൊള്ളാം, ആരുമായും ഇടപാടുനടത്താനൊന്നും ഞങ്ങളെ കിട്ടില്ല' എന്ന തരത്തില്‍ അന്തര്‍മുഖമായ ഒരു സമീപനം സാമ്പത്തികവളര്‍ച്ചയോട് സ്വീകരിച്ചിരിക്കുമ്പോള്‍ ഇടപാടുകളുടെ എണ്ണം കുറയും. മാത്രമല്ല, നേട്ടമുണ്ടാകുന്ന ഇടപാടുകള്‍ നടത്താന്‍ കഴിയുന്നവര്‍ പുറംനാട്ടുകാരാണെങ്കില്‍, അവരോട് ഇടപാടു നടത്താനുള്ള വിമുത, സാമ്പത്തിക വളര്‍ച്ചയ്ക്ക് പ്രതികൂലമാകും. ഈയൊരവസ്ഥയില്‍ 'അഴിമതി' ഇല്ലെങ്കിലും സാമ്പത്തിക വളര്‍ച്ച കുറഞ്ഞിരിക്കും. ഒരു പരിധിവരെ അഴിമതി കൂടിയിരിക്കുന്ന തമിഴ്‌നാട്ടിലും കര്‍ണ്ണാടകയിലും കേരളത്തിനെ അപേക്ഷിച്ച് കൂടുതല്‍ ഇടപാടുകളും സാമ്പത്തിക പ്രവര്‍ത്തനങ്ങളും നടക്കുന്നത് ഇതിന് ഉദാഹരണമാണ്.
എന്നാല്‍ ഇത്തരത്തില്‍ 'അടഞ്ഞ' സമൂഹത്തില്‍, അവിടെയുള്ള സര്‍ക്കാരോ സാമൂഹ്യനേതാക്കന്മാരോ 'അഴിമതി'യ്ക്ക് വശംവദരായി ഇടപാടുകള്‍ നടത്താന്‍ തുടങ്ങിയാല്‍ സാമ്പത്തിക വളര്‍ച്ച കൂടും. എന്നാല്‍ സാമ്പത്തികമായി മുന്നോക്കം പോയിട്ടുള്ള രണ്ടു രാജ്യങ്ങള്‍ തമ്മില്‍ താരതമ്യപ്പെടുത്തുമ്പോള്‍, ഒരു സ്ഥലത്ത് അഴിമതിയും മറ്റിടത്ത് അത് കുറവുമാണെങ്കില്‍, അഴിമതി കുറഞ്ഞ സമ്പദ്‌വ്യവസ്ഥയുടെ കാര്യക്ഷമത കൂടാനിടയുണ്ട്.

2) ഒരു ജനപ്രതിനിധി ഇങ്ങനെ പറയുന്നു. എനിക്ക് എന്റെ ജോലി എന്താണെന്ന് വ്യക്തമായി അറിയാം. എന്റെ നിയോജകമണ്ഡലത്തിലെ ആള്‍ക്കാര്‍ എന്തെങ്കിലും ആവശ്യം സാധിക്കാന്‍ എന്റെ അടുത്തു വരുമ്പോള്‍ ഒട്ടും കാലതാമസംകൂടാതെ ഞാന്‍ അവരോടൊപ്പം പോയി അത് സാധിച്ചു കൊടുക്കുന്നു. അവരില്‍നിന്നും ഞാന്‍ ഒരു നയാപൈസ കൈക്കൂലി വാങ്ങാറില്ല. ഇത് അഴിമതിക്കെതിരായ ധീരമായ സമീപനമല്ലേ?

ഒരു ചെറിയ കുഴപ്പമുണ്ട്. നിയോജകമണ്ഡലത്തിലെ ആള്‍ക്കാര്‍ സമീപിക്കുന്നത് ഒരു സര്‍ട്ടിഫിക്കറ്റ് വേഗം കിട്ടാന്‍, വീടു വയ്ക്കുന്നതിനുള്ള അനുമതി വേഗം കിട്ടാന്‍, വീടു വയ്ക്കുന്നതിനുള്ള സഹായം കിട്ടാന്‍ തുടങ്ങിയവയ്‌ക്കൊക്കെ ആണെന്നിരിക്കട്ടെ, ഇവിടെ ഒരു ജനപ്രതിനിധി എന്താണ് യഥാര്‍ത്ഥത്തില്‍ ചെയ്യേണ്ടത്? താന്‍ പ്രതിനിധാനം ചെയ്യുന്ന സര്‍ക്കാര്‍ ഇത്തരം കാര്യങ്ങള്‍ (സര്‍ട്ടിഫിക്കറ്റ്, പെര്‍മിറ്റ്, വീടിനുള്ള സഹായം) ആരാണോ അതിന് നിയമം അനുശാസിക്കുന്ന കാര്യങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുള്ളത്, അവര്‍ക്ക് ഒട്ടും കാലതാമസമില്ലാതെ നല്‍കാനുള്ള നടപടികളാണ് എടുക്കേണ്ടത്. ഇത് തന്നെ സമീപിക്കുന്നവര്‍ക്ക് മാത്രമല്ല, ആ സര്‍ക്കാര്‍ സ്ഥാപനത്തിനെ ആശ്രയിക്കുന്ന എല്ലാവര്‍ക്കും 'ആദ്യമെത്തുന്നവര്‍ക്ക് ആദ്യം' എന്ന മുറയ്ക്ക് കിട്ടേണ്ടതാണ്. അതിനു പകരം ഒരു സര്‍ട്ടിഫിക്കറ്റ് കിട്ടാന്‍ വരുന്നയാളിനെ മേല്‍ സൂചിപ്പിച്ച ജനപ്രതിനിധി, ഓഫീസില്‍ കൊണ്ടുപോയി ക്ലാര്‍ക്കിനെ/ഓഫീസറെ സ്വാധീനിപ്പിച്ച്, അയാള്‍ക്ക് മാത്രം സേവനം വേഗത്തിലാക്കികൊടുത്താല്‍ ഇതിനകത്ത് 'അഴിമതി' ഉണ്ട്. ഇത് ജനപ്രതിനിധി ഒരു 'നയാ പൈസ' വാങ്ങാതെ ചെയ്തുകൊടുത്താലും അഴിമതിയുണ്ട്. ചുരുക്കത്തില്‍ മുറതെറ്റിച്ച്, അല്ലെങ്കില്‍ വേണ്ടത്ര നിയമസാധുത ഇല്ലാത്ത കാര്യങ്ങളില്‍, ജനപ്രതിനിധി ഇടപെട്ട് തന്റെ ഒരു വോട്ടര്‍ക്ക് കാര്യം സാധിച്ചുകൊടുക്കുന്നതില്‍ (അത് കൈക്കൂലി വാങ്ങാതെയായാലും) അഴിമതി ഉണ്ടെന്ന കാര്യം നാം തിരിച്ചറിയണം.

3) അഴിമതിയുടെ കാര്യത്തില്‍ കേരളത്തിന്റെ സ്ഥിതി എന്താണ്?


കേരളത്തിലെ അഴിമതിയെ പൊതുവില്‍ മൂന്നായി തിരിക്കാം.

a) രാഷ്ട്രീയക്കാരും അവരുടെ പാര്‍ശ്വവര്‍ത്തികളും സ്വന്തക്കാര്‍ക്കും പാര്‍ടിക്കാര്‍ക്കുംവേണ്ടി പൊതുസ്ഥാനങ്ങള്‍ പങ്കിട്ടെടുക്കുന്ന സ്ഥിതി: പൊതുമേലാസ്ഥാപനത്തില്‍ അളിയനേയോ, സ്വന്തം പാര്‍ടിനേതാവിന്റെ മകളേയോ ജോലിക്കിരുത്തുക, മകളെ അല്ലെങ്കില്‍ അനന്തിരവനെ സഹകരണസംഘത്തില്‍ ജോലിക്ക് തിരുകി കയറ്റുക, തൊഴിലാളി നേതാവിനെ നേഴ്‌സിംങ് കോളേജ് മാനേജരാക്കി അതുവഴി സിന്‍ഡിക്കേറ്റ് അംഗമാക്കുക, ഭാര്യയെ ജോലിക്കെടുക്കാന്‍ ഭര്‍ത്താവ് ഇന്റര്‍വ്യു ബോര്‍ഡില്‍ അംഗമാകുക, കാര്യവിവരമില്ലെങ്കിലും കാറും പത്രാസും കിട്ടാന്‍ രാഷ്ട്രീയക്കാര്‍ക്ക് പൊതുമേലാ സ്ഥാനങ്ങള്‍ പങ്കിട്ടു നല്‍കുക തുടങ്ങിയവയെല്ലാം ഇതില്‍പെടും.

b) കാര്യം സമയത്തിന് ചെയ്യാതിരിക്കുക, അല്ലെങ്കില്‍ സമയത്തിന് ചെയ്യുന്നതിന് പണം വാങ്ങുക, ഒരു വ്യവസായ സ്ഥാപനം തുടങ്ങാന്‍ വരുന്നയാള്‍ക്കോ, സര്‍ക്കാരിനുവേണ്ടി ഒരു പണി നടത്തിയ ആളിന് ബില്ലു മാറിക്കിട്ടണമെങ്കിലോ ഉദ്യോഗസ്ഥര്‍ (ചിലപ്പോള്‍ രാഷ്ട്രീയക്കാരും) ഈ സമീപനം എടുക്കുന്നു.

c) നേരത്തെ സൂചിപ്പിച്ചതുപോലെ ജനപ്രതിനിധികള്‍ എല്ലാവര്‍ക്കും കിട്ടേണ്ട പൊതുസേവനത്തിന്റെ ഗുണം മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്നതിനുപകരം, തന്നെ സമീപിക്കുന്ന വ്യക്തികള്‍ക്ക് സേവനം എളുപ്പത്തില്‍ (അല്ലെങ്കില്‍ വേണ്ടത്ര നിയമനടപടികള്‍ പാലിക്കാതെ) നല്‍കാന്‍ ശ്രമിക്കുന്നു.

ഇവ മൂന്നും അഴിമതി തന്നെയാണ്. എന്നാല്‍ കേരളത്തിലെ അഴിമതിക്ക് ചില ഗുണങ്ങളുണ്ട്. തമിഴ്‌നാട്ടിലും കര്‍ണ്ണാടകയിലും മുതലാളിമാര്‍ വന്‍ തോതില്‍ പണം നല്‍കി കാര്യം സാധിച്ചെടുക്കുന്നു. ഇത് കേരളത്തില്‍ അത്ര എളുപ്പമല്ല. അതിനു കാരണം ഞാന്‍ കഴിഞ്ഞ ലേഖനത്തില്‍ സൂചിപ്പിച്ചതുപോലെ കുറച്ചുകൂടി മത്സരക്ഷമമായ മാധ്യമങ്ങളുടെ സാന്നിധ്യവും, മാധ്യമങ്ങള്‍ എഴുതുന്നത് സ്വാധീനിക്കുന്ന ഇടത്തരക്കാരുടെ ആധിക്യവും, അവര്‍ ഒരു മുന്നണിയെ തിരഞ്ഞെടുപ്പില്‍ തോല്‍പ്പിച്ച് മറ്റൊരു മുന്നണിയെ അധികാരത്തില്‍ ഏറ്റാന്‍ തയ്യാറാവുന്നതും കാരണമാണ്.

എന്നാല്‍, കേരളത്തില്‍ നമ്മള്‍ രാഷ്ട്രീയക്കാരെ വണങ്ങി നില്‍ക്കേണ്ട സ്ഥിതിയോ, പാര്‍ട്ടിയുടെ 'തിട്ടൂരം' വാങ്ങേണ്ട സ്ഥിതിയോ അത്രത്തോളമില്ല. നമുക്ക് ഒരു ഡ്രൈവിങ് ലൈസന്‍സ് കിട്ടുന്നതിന് ഒരു ഏജന്റിനെ സമീപിക്കുന്ന എളുപ്പത്തോടെ ഒരു രാഷ്ട്രീയക്കാരനെ സമീപിക്കാം. സി.പി.എംകാരന്‍ ചെയ്തു തന്നില്ലെങ്കില്‍ കോണ്‍ഗ്രസുകാരനെ തേടാം. കോണ്‍ഗ്രസ് പ്രതിപക്ഷത്താണെങ്കിലും ആ പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ക്കു ഓഫീസുകളില്‍ സ്വാധീനമുണ്ടാകും (ഓരോ തവണയും ഭരിക്കാന്‍ മുന്നണികള്‍ മാറിമാറി വരുന്നതിന്റെ ഗുണമാണത്).

ചുരുക്കി പറഞ്ഞാല്‍ രാഷ്ട്രീയക്കാര്‍ നമ്മളെ 'സേവിക്കാന്‍' മത്‌സരിക്കുന്ന സ്ഥിതി കേരളത്തില്‍ ഉണ്ടായിട്ടുണ്ട്. ഇത് നല്ല കാര്യമാണ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ രാഷ്ട്രീയക്കാര്‍ നമ്മെന്സേവിക്കേണ്ടത് നല്ല പൊതുസംവിധാനങ്ങള്‍ ഉണ്ടാക്കിയും പരിപാലിച്ചുമാണ്. മറിച്ച്, ഇവിടെ നമുക്ക് സ്ഥലം മാറ്റം തരപ്പെടുത്തിയും പെര്‍മിറ്റ് കിട്ടാന്‍ സഹായിച്ചും സര്‍ടിഫിക്കറ്റ് വേഗം കിട്ടാന്‍ ഓഫീസില്‍ ഇടപെട്ടുമൊക്കെയാണ് ധാരാളം രാഷ്ട്രീയക്കാര്‍ നമ്മെ സഹായിക്കുന്നത്. അല്ലെങ്കില്‍ രാഷ്ട്രീയക്കാരെ അങ്ങനെയാക്കിത്തീര്‍ക്കാനാണ് നമ്മള്‍ പൊതുജനത്തിന് ഏറെ താല്‍പര്യം.

4) പണ്ടൊക്കെ ആള്‍ക്കാര്‍ക്ക് മൂല്യബോധമുണ്ടായിരുന്നു. ഇന്ന് ജനത്തിന്റെ ധാര്‍മികതയൊക്കെ നശിച്ചു. അതാണ് അഴിമതിക്ക് കാരണം.


ഇത് നമ്മുടെ സാമാന്യ ബോധത്തിന്റെ ബോധമില്ലായ്മയാണ് കാണിക്കുന്നത്. ഇന്ന് പണ്ടത്തേക്കാള്‍ അഴിമതിയേക്കുറിച്ചുള്ള ബോധം ഉയര്‍ന്നിട്ടുണ്ട്. പണ്ട് ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും തങ്ങള്‍ അനുഭവിച്ചിരുന്ന 'സൗകര്യങ്ങളും സമ്പത്തുണ്ടാക്കുന്ന മാര്‍ഗ്ഗങ്ങളും ഫ്യൂഡല്‍ പ്രഭുക്കളേപ്പോലെ തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്ന് കരുതിയിരുന്നു. ഏതെങ്കിലും രാഷ്ട്രീയക്കാരന്റെ/ ഉദ്യോഗസ്ഥന്റെ ഔദാര്യമില്ലാതെ കാര്യങ്ങള്‍ നടക്കില്ല എന്ന സ്ഥിതി ഉണ്ടായിരുന്നു. അവിടെ നിന്നും നമ്മള്‍, ഇത് രാഷ്ട്രീയക്കാരെ/ ഉദ്യോഗസ്ഥരെ വിലയ്ക്കു വാങ്ങുന്ന അവസ്ഥയിലെത്തിയിട്ടുണ്ട്. സമൂഹത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും തങ്ങള്‍ക്ക് എന്തു സംഭവിച്ചാലും 'മൂല്യബോധം' കൈവിടില്ല എന്നു കരുതുന്നവരായിരിക്കില്ല (ചിലരുണ്ടാകുമെന്നു മാത്രം....എല്ലാ സമൂഹത്തിലും ഇതാണ് സ്ഥിതി). അതുകൊണ്ട് അഴിമതി തടയാന്‍ 'മൂല്യ'ത്തിനെ ആശ്രയിച്ചിരുന്നാല്‍ പ്രായോഗിക ബുദ്ധി ഉപയോഗിച്ച് ഭൂരിപക്ഷവും കാര്യം നേടും.

അപ്പോള്‍ അഴിമതി തടയണമെങ്കില്‍, അത് തടയുന്നതുകൊണ്ട് നേട്ടമുണ്ടാകുന്ന കുറെയാളുകള്‍ നമ്മുടെ സമൂഹത്തിലുണ്ടാകണം. അക്കാര്യമാണ് ഞാന്‍ കഴിഞ്ഞ ലേഖനത്തില്‍ സൂചിപ്പിച്ചത്.

(സി.ഡി.എസ്സില്‍ അസോ.പ്രൊഫസറാണ് ലേഖകന്‍)



'അവിഹിതസ്വത്ത്‌: ഐ.ജി. തച്ചങ്കരിയെ പ്രോസിക്യൂട്ട്‌ ചെയ്യാന്‍ വിജിലന്‍സ്‌ ശിപാര്‍ശ

 


കൊല്ലം: അവിഹിത സ്വത്തുസമ്പാദനക്കേസില്‍ അന്വേഷണം നേരിടുന്ന ഐ.ജി. ടോമിന്‍ തച്ചങ്കരിയെ വിചാരണ ചെയ്യാന്‍ വിജിലന്‍സ്‌ ശിപാര്‍ശ. ഇത്രയും ഉയര്‍ന്ന റാങ്കിലുള്ള പോലീസുദ്യോഗസ്‌ഥനെ പ്രോസിക്യൂട്ട്‌ ചെയ്യാന്‍ വിജിലന്‍സ്‌ ആന്‍ഡ്‌ ആന്റി കറപ്‌ഷന്‍ ബ്യൂറോ ആദ്യമായാണു സര്‍ക്കാരിന്റെ അനുമതി തേടുന്നത്‌.

തച്ചങ്കരി അനധികൃതമായി ഒരുകോടി രൂപയുടെ സ്വത്ത്‌ സമ്പാദിച്ചെന്നാണു വിജിലന്‍സ്‌് കണ്ടെത്തല്‍. ഇതുസംബന്ധിച്ചു മൂന്നു കേസാണ്‌ എറണാകുളം വിജിലന്‍സ്‌ സ്‌പെഷല്‍ സെല്‍ തച്ചങ്കരിക്കെതിരേ ചുമത്തിയത്‌. കേസില്‍ തച്ചങ്കരി കുറ്റക്കാരനാണെന്ന റിപ്പോര്‍ട്ട്‌ വിജിലന്‍സ്‌ വിഭാഗം തൃശൂര്‍ യൂണിറ്റിലെ അഡീഷണല്‍ ലീഗല്‍ അഡ്വൈസര്‍ക്കു കൈമാറും.

2003 ജനുവരി ഒന്നുമുതല്‍ 2007 ജനുവരി നാലുവരെയുള്ള സര്‍വീസ്‌ കാലയളവില്‍ തച്ചങ്കരി വരുമാനത്തില്‍ കവിഞ്ഞ്‌ ഒരുകോടി രൂപയുടെ സ്വത്ത്‌ സമ്പാദിച്ചെന്നാണു വിജിലന്‍സ്‌ എസ്‌.പി: കെ.വി. ജോസഫിന്റെ റിപ്പോര്‍ട്ട്‌. ഇതുകൂടാതെ ഭൂമി ഇടപാടുകളുടെ രജിസ്‌ട്രേഷന്‍ ചാര്‍ജിനത്തില്‍ രണ്ടുലക്ഷം രൂപയുടെയും സ്‌റ്റാമ്പ്‌ ഡ്യൂട്ടി ഇനത്തില്‍ അഞ്ചുലക്ഷം രൂപയുടെയും വെട്ടിപ്പു നടത്തിയതായാണു കണ്ടെത്തല്‍. അഴിമതി നിരോധനനിയമപ്രകാരമുള്ള കേസ്‌ കോടതിയില്‍ തെളിഞ്ഞാല്‍ അഞ്ചുവര്‍ഷംവരെ ജയില്‍ ശിക്ഷ ലഭിക്കാം. തൃശൂര്‍ കോടതിയുടെ നിര്‍ദേശപ്രകാരമായിരുന്നു വിജിലന്‍സ്‌ അന്വേഷണം. കേസില്‍ 26 മാസം സസ്‌പെന്‍ഷനില്‍ കഴിഞ്ഞ തച്ചങ്കരിയെ പോലീസ്‌ ആസ്‌ഥാനത്തു നിയമിച്ചാണു സര്‍വീസില്‍ തിരിച്ചെടുത്തത്‌. വിവാദ വിദേശയാത്ര, ഗള്‍ഫില്‍ തീവ്രവാദബന്ധമുള്ളവരുമായി നടത്തിയ രഹസ്യചര്‍ച്ച എന്നീ ആരോപണങ്ങളുടെ പേരില്‍ അദ്ദേഹം വീണ്ടും സസ്‌പെന്‍ഷനിലായി.

ഈ കേസുകള്‍ ഇപ്പോള്‍ എന്‍.ഐ.എയുടെ അന്വേഷണത്തിലാണ്‌. ദോഹയിലെ ബാങ്കില്‍ അക്കൗണ്ട്‌ തുടങ്ങിയതുള്‍പ്പെടെ ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നതിനേത്തുടര്‍ന്ന്‌, സസ്‌പെന്‍ഷനിലുള്ള തച്ചങ്കരിയെ സര്‍ക്കാര്‍ വീണ്ടും സസ്‌പെന്‍ഡ്‌ ചെയ്‌തിരുന്നു. ഡി.ജി.പിയുടെ അന്വേഷണറിപ്പോര്‍ട്ട്‌ പ്രകാരമായിരുന്നു നടപടി. എറണാകുളം വിജിലന്‍സ്‌ എസ്‌.പിയുടെ റിപ്പോര്‍ട്ട്‌ അടുത്തയാഴ്‌ച തൃശൂര്‍ വിജിലന്‍സ്‌ കോടതിയില്‍ സമര്‍പ്പിക്കും. സസ്‌പെന്‍ഷനിലുള്ള തച്ചങ്കരിയെ വീണ്ടും സസ്‌പെന്‍ഡ്‌ ചെയ്‌ത ചീഫ്‌ സെക്രട്ടറിയുടെ ഉത്തരവ്‌ നടപടിക്രമങ്ങള്‍ പാലിക്കാതെയാണെന്നും ആരോപണമുണ്ട്‌. ഇതുസംബന്ധിച്ചു മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്‍ ചീഫ്‌ സെക്രട്ടറിയോടു വിശദീകരണം തേടി.

-എസ്‌. നാരായണന്‍

Tuesday 23 November 2010

ANTI-CORRUPTION FORCE INDIA



അഴിമതി എന്നത് മാനവസമൂഹത്തെ കാര്‍ന്നു തിന്നുന്ന 
തിന്മയാണെന്നത്  എല്ലവര്‍ക്കും അറിയാം.
ഇതിനെതിരെ നമുക്ക് ഒരുമിച്ചു പടനയിക്കാം
അങ്ങനെ ഭാരതത്തിന്റെ സ്വാതന്ത്ര്യവും, അഭിമാനവും 
നമുക്ക് കാത്തുസൂക്ഷിക്കാം

ഇതുമൊരു അഴിമതി

ഇതുമൊരു അഴിമതി 
വിദേശത്ത് കണ്ടുപിടിക്കട്ടെ നമുക്ക് കാശ് കൊടുത്തു വാങ്ങാം !
 


തിരുവനന്തപുരം: കരയിലും വെള്ളത്തിലും ഓടുന്ന കാര്‍ നിര്‍മിക്കുക, അതിന്റെ പേരില്‍ പരിഹാസങ്ങള്‍ക്കും അപമാനങ്ങള്‍ക്കും ഇരയാവുക. ഒടുവില്‍ ജയില്‍വാസവും കടത്തിന്റെ നിലയില്ലാക്കയവും... ഒരു സിനിമാക്കഥയുടെ ചേരുവകളെല്ലാമുണ്ട്‌ കരമന സ്വദേശി ബി.എസ്‌.വിനോദിന്റെ ജീവിതത്തിന്‌.

എല്ലാവരും ശാപമായിക്കാണുന്ന തമ്പാനൂരിലെ വെള്ളക്കെട്ടാണു വിനോദിന്റെ ജീവിതത്തെ മാറ്റിമറിച്ച പരീക്ഷണങ്ങള്‍ക്കു വഴിതുറന്നത്‌. കനത്തമഴയില്‍ കുളം പോലെയായ റോഡില്‍ ഇറങ്ങി കാര്‍ തള്ളിനീക്കേണ്ടി വന്നപ്പോഴാണ്‌ വെള്ളത്തിലും കരയിലും ഓടുന്ന ആംഫീബിയസ്‌ കാര്‍ എന്ന ആശയം മുളപൊട്ടിയത്‌. പട്ടാള ആവശ്യങ്ങള്‍ക്കായി കോടിക്കണക്കിനു ഡോളര്‍ ചെലവിട്ട്‌ ഇത്തരം കാറുകള്‍ ഇന്ത്യ ഇറക്കുമതി ചെയ്യുന്നുണ്ടെന്ന്‌ അറിഞ്ഞിടത്തുനിന്നു സ്വപ്‌നപദ്ധതിക്കായി നെട്ടോട്ടമായി.

നാലു വര്‍ഷംകൊണ്ട്‌ വിനോദ്‌ തന്റെ മാരുതി കാറിനെ ആംഫീബിയസ്‌ കാറായി രൂപപ്പെടുത്തി. വായ്‌പ ഉള്‍പ്പെടെ എട്ടുലക്ഷം രൂപ ചെലവായി. ഈ അത്ഭുത കാറിനു കരയില്‍ മണിക്കൂറില്‍ 90 കി.മീ. വരെ വേഗമുണ്ട്‌. വെള്ളത്തില്‍ 12 നോട്ട്‌സ് (മണിക്കൂറില്‍ 20 കി.മീ) വേഗമാണുള്ളത്‌. ജലയാത്രയില്‍ രണ്ടുപേര്‍ക്കു സഞ്ചരിക്കാനാവും. രണ്ട്‌ എന്‍ജിനുള്ള വാഹനത്തില്‍ പെട്രോള്‍ ടാങ്കും മണ്ണെണ്ണ ടാങ്കും ഉണ്ട്‌. ഇതുകൊണ്ട്‌ ഒരുതവണ എണ്‍പത്‌ നോട്ടിക്കല്‍ മൈല്‍ വരെ യാത്ര ചെയ്യാം.

തകരാറു സംഭവിച്ചാലും തിരകളേയും മറ്റും അതിജീവിച്ച്‌ രണ്ടു ദിവസത്തോളം വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കാറില്‍ യാത്ര തികച്ചും സുരക്ഷിതമാണെന്നു വിനോദ്‌ പറയുന്നു. എന്നാല്‍ കണ്ടുപിടുത്തവുമായി പൊതുവേദിയിലെത്തിയപ്പോള്‍ കാര്യങ്ങള്‍ വിചാരിച്ചത്ര എളുപ്പമായിരുന്നില്ല. ഓരോ തവണ കാര്‍ വെള്ളത്തില്‍ ഇറക്കുന്നതിനും ബന്ധപ്പെട്ട അധികാരികളില്‍നിന്നു പ്രത്യേക അനുവാദം വാങ്ങേണ്ടിവന്നു. കാരണം വെള്ളത്തിലിറക്കാന്‍ കാറിനു പെര്‍മിറ്റില്ലെന്നതു തന്നെ.

ഒരിക്കല്‍ ജലോത്സവത്തോടനുബന്ധിച്ച്‌ കാറിന്റെ പ്രദര്‍ശനം നടത്താനിരിക്കേ പ്രദര്‍ശനം തടയുകയും പ്രതിഷേധിച്ചതിനാല്‍ ജയിലില്‍ അടയ്‌ക്കുകയും ചെയ്‌തു. അതിനു ശേഷം കാര്‍ പുറത്തിറക്കാന്‍ തന്നെ ഭയമാണ്‌. വെള്ളത്തിലിറക്കാന്‍ ഏറെ കടമ്പകള്‍ കടക്കണമെന്നതിനാല്‍ ഈ വാഹനം ഇപ്പോള്‍ വെറുതേകിടന്നു നശിക്കുകയാണ്‌. വിനോദിന്റെ കഴിവു തിരിച്ചറിയാന്‍ ആരും മെനക്കെട്ടിട്ടില്ല.

ഐ.ടി.ഐ. പൂര്‍ത്തിയാക്കി എയര്‍ കണ്ടീഷനുകളുടേയും ഇലക്‌ട്രോണിക്‌ ഉപകരണങ്ങളുടേയും മെക്കാനിക്കായി പ്രവര്‍ത്തിക്കുന്ന വിനോദ്‌ തന്റെ കണ്ടുപിടുത്തത്തിനായി എടുത്ത വായ്‌പ തിരിച്ചടക്കാന്‍ വഴിയില്ലാതെ കഷ്‌ടപ്പെടുകയാണ്‌. പണവും സ്വാധീനവും ഇല്ലാത്തവന്റെ കണ്ടുപിടിത്തങ്ങള്‍ക്ക്‌ അംഗീകാരം ലഭിക്കില്ലെന്ന പാഠം തിരിച്ചറിയാന്‍ വൈകിയെന്നാണു വിനോദിന്റെ പക്ഷം. വാര്‍ത്താശേഖരം 

അഴിമതിക്ക് എതിരെ നിന്നാല്‍

അഴിമതിക്ക് എതിരെ നിന്നാല്‍

ലോട്ടറി വിവാദം: വി.എസിനെ ഒറ്റപ്പെടുത്താന്‍ നീക്കം

 
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ ആരംഭിക്കാനിരിക്കെ ലോട്ടറി വിഷയം മുന്‍നിര്‍ത്തി മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദനെ ഒറ്റപ്പെടുത്താന്‍ സി.പി.എമ്മില്‍ നീക്കം. ധനമന്ത്രിയുമായോ പാര്‍ട്ടി സെന്ററുമായോ ആലോചിക്കാതെ ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുന്നുവെന്ന ആരോപണമാണ്‌ വി.എസിനെതിരേ എതിരാളികള്‍ ഉയര്‍ത്തുന്നത്‌. പരസ്യ പ്രതികരണങ്ങള്‍ക്കു പോകാതെ അടുത്ത ദിവസങ്ങളില്‍ നടക്കുന്ന സംസ്‌ഥാന നേതൃയോഗങ്ങളില്‍ വിഷയം ഉയര്‍ത്തിക്കൊണ്ടുവരാനാണു ശ്രമം.

സംസ്‌ഥാന ഭാഗ്യക്കുറിയുടെ പ്രതിദിന നറുക്കെടുപ്പു പുനരാരംഭിക്കാനുള്ള തീരുമാനം നിര്‍ത്തിവയ്‌ക്കാനുള്ള മുഖ്യമന്ത്രിയുടെ നിര്‍ദേശമാണ്‌ ഒടുവില്‍ പാര്‍ട്ടിയെ പ്രകോപിപ്പിച്ചത്‌. ഇതിലുള്ള അമര്‍ഷം സംസ്‌ഥാന സമിതിയംഗം എം.വി. ജയരാജന്‍ പ്രകടിപ്പിക്കുകയും ചെയ്‌തു. സര്‍ക്കാര്‍ കൂട്ടായെടുത്ത തീരുമാനം മാറ്റിയത്‌ ഏകപക്ഷീയമായാണെന്ന സൂചന അദ്ദേഹത്തിന്റെ വാക്കുകളില്‍ വ്യക്‌തമായിരുന്നു. തുടര്‍ച്ചയായ ഇത്തരം നടപടികളില്‍ ധനമന്ത്രിക്കു കടുത്ത അതൃപ്‌തിയുണ്ട്‌. തദ്ദേശ തെരഞ്ഞെടുപ്പു നടക്കുന്ന സാഹചര്യമായിരുന്നതിനാല്‍ സംയമനം പാലിച്ചിരുന്നു. കഴിഞ്ഞ സംസ്‌ഥാന സെക്രട്ടേറിയറ്റ്‌, സമിതി യോഗങ്ങളില്‍ അദ്ദേഹം വി.എസിന്റെ ഇടപെടലുകള്‍ക്കെതിരേ തുറന്നടിച്ചിരുന്നു.

വി.എസിന്‌ അനുകൂലമായി പോളിറ്റ്‌ ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണന്‍ നിലപാടു സ്വീകരിക്കുന്നതായി അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. അതിനുള്ള സാധ്യതകള്‍ ഇല്ലാതാക്കാനും സംഘടിത നീക്കം നടക്കുന്നുണ്ട്‌. ധനമന്ത്രി തോമസ്‌ ഐസക്കിനോട്‌ എതിര്‍പ്പുള്ള കണ്ണൂരില്‍നിന്നുള്ള നേതാക്കള്‍ പോലും ഇക്കാര്യത്തില്‍ ഒന്നിക്കുമെന്നാണു സൂചന. 28, 29 തീയതികളില്‍ നടക്കുന്ന സംസ്‌ഥാന സമിതി യോഗത്തിനു ശേഷം വിഷയം പൊതുവികാരമായി കേന്ദ്രനേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്താനും ഉദ്ദേശിക്കുന്നതായി സൂചനയുണ്ട്‌.വാര്‍ത്താശേഖരം